44 : 1
حمٓ
ഹാ - മീം.
44 : 2
وَٱلْكِتَـٰبِ ٱلْمُبِينِ
സുവ്യക്തമായ വേദപുസ്തകംതന്നെ സത്യം.
44 : 3
إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ
അനുഗൃഹീതമായ ഒരു രാവിലാണ് നാം ഇതിറക്കിയത്. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്.
44 : 4
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ
ആ രാവില്‍ യുക്തിപൂര്‍ണമായ സകല സംഗതികളും വേര്‍തിരിച്ച് വിശദീകരിക്കുന്നതാണ്.
44 : 5
أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ
നമ്മുടെ ഭാഗത്തുനിന്നുള്ള തീരുമാനമാണിത്. നാം ആവശ്യാനുസൃതം ദൂതന്മാരെ നിയോഗിക്കുന്നവനാണ്.
44 : 6
رَحْمَةً مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണിത്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
44 : 7
رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. നിങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നവരെങ്കില്‍ നിങ്ങള്‍ക്കിതു ബോധ്യമാകും.
44 : 8
لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ
അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും നാഥനാണ്.
44 : 9
بَلْ هُمْ فِى شَكٍّ يَلْعَبُونَ
എന്നിട്ടും അവര്‍ സംശയത്തിലകപ്പെട്ട് ആടിക്കളിക്കുകയാണ്.
44 : 10
فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ
അതിനാല്‍ ആകാശം, തെളിഞ്ഞ പുക വരുത്തുന്ന നാള്‍ വരെ കാത്തിരിക്കുക.
44 : 11
يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ
അത് മനുഷ്യരാശിയെയാകെ മൂടിപ്പൊതിയും. ഇത് നോവേറിയ ശിക്ഷ തന്നെ.
44 : 12
رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ
അപ്പോഴവര്‍ പറയും: "ഞങ്ങളുടെ നാഥാ, ഞങ്ങളെ ഈ ശിക്ഷയില്‍നിന്ന് ഒന്നൊഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം."
44 : 13
أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ
ഉദ്ബോധനം എങ്ങനെയാണവര്‍ക്ക് ഉപകരിക്കുക? എല്ലാം വ്യക്തമാക്കിക്കൊടുക്കുന്ന ദൈവദൂതന്‍ അവരുടെ അടുത്തെത്തിയിരുന്നു.
44 : 14
ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ
അപ്പോള്‍ അവരദ്ദേഹത്തെ അവഗണിച്ച് പിന്തിരിയുകയാണുണ്ടായത്. അവരിങ്ങനെ പറയുകയും ചെയ്തു: "ഇവന്‍ പരിശീലനം ലഭിച്ച ഒരു ഭ്രാന്തന്‍ തന്നെ."
44 : 15
إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ
തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാലും നിങ്ങള്‍ പഴയപടി എല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
44 : 16
يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ
ഒരുനാള്‍ കുതറിമാറാനാവാത്തവിധം കൊടുംപിടുത്തം നടക്കും. തീര്‍ച്ചയായും അന്നാണ് നാം പ്രതികാരം ചെയ്യുക.
44 : 17
۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ
ഇവര്‍ക്ക് മുമ്പ് ഫറവോന്റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്. ആദരണീയനായ ദൈവദൂതന്‍ അവരുടെയടുത്ത് ചെന്നു.
44 : 18
أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌ
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ അടിമകളെ നിങ്ങളെനിക്ക് വിട്ടുതരിക. ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൈവദൂതനാണ്.
44 : 19
وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍ مُّبِينٍ
"നിങ്ങള്‍ അല്ലാഹുവിനെതിരെ ധിക്കാരം കാണിക്കരുത്. ഉറപ്പായും ഞാന്‍ വ്യക്തമായ തെളിവുകള്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം.
44 : 20
وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ
"ഞാനിതാ എന്റെയും നിങ്ങളുടെയും നാഥനില്‍ ശരണം തേടുന്നു; നിങ്ങളുടെ കല്ലേറില്‍നിന്ന് രക്ഷകിട്ടാന്‍.
44 : 21
وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ
"നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലെങ്കില്‍ എന്നില്‍നിന്നു വിട്ടകന്നുപോവുക."
44 : 22
فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌ مُّجْرِمُونَ
ഒടുവില്‍ അദ്ദേഹം തന്റെ നാഥനെ വിളിച്ചു പറഞ്ഞു: “ഈ ജനം കുറ്റവാളികളാകുന്നു.”
44 : 23
فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ
അപ്പോള്‍ അല്ലാഹു പറഞ്ഞു: "എന്റെ ദാസന്മാരെയും കൊണ്ട് രാത്രി തന്നെ പുറപ്പെടുക. അവര്‍ നിങ്ങളെ പിന്തുടരുന്നുണ്ട്."
44 : 24
وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ
സമുദ്രത്തെ അത് പിളര്‍ന്ന അവസ്ഥയില്‍തന്നെ വിട്ടേക്കുക. സംശയം വേണ്ട; അവര്‍ മുങ്ങിയൊടുങ്ങാന്‍ പോകുന്ന സൈന്യമാണ്.
44 : 25
كَمْ تَرَكُوا۟ مِن جَنَّـٰتٍ وَعُيُونٍ
എത്രയെത്ര ആരാമങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്!
44 : 26
وَزُرُوعٍ وَمَقَامٍ كَرِيمٍ
കൃഷിയിടങ്ങളും മാന്യമായ മണിമേടകളും!
44 : 27
وَنَعْمَةٍ كَانُوا۟ فِيهَا فَـٰكِهِينَ
അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൌഭാഗ്യങ്ങള്‍!
44 : 28
كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ
അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു.
44 : 29
فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ
അപ്പോള്‍ അവര്‍ക്കുവേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല.
44 : 30
وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ
ഇസ്രയേല്‍ മക്കളെ നാം നിന്ദ്യമായ ശിക്ഷയില്‍നിന്ന് രക്ഷിച്ചു.
44 : 31
مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًا مِّنَ ٱلْمُسْرِفِينَ
ഫറവോനില്‍ നിന്ന്. അവന്‍ കടുത്ത അഹങ്കാരിയായിരുന്നു; അങ്ങേയറ്റം അതിരുകടന്നവനും.
44 : 32
وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ
അവരുടെ നിജസ്ഥിതിയറിഞ്ഞു കൊണ്ടുതന്നെ നാമവരെ ലോകത്താരെക്കാളും പ്രമുഖരായി തെരഞ്ഞെടുത്തു.
44 : 33
وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌا۟ مُّبِينٌ
പ്രകടമായ പരീക്ഷണമുള്‍ക്കൊള്ളുന്ന പല ദൃഷ്ടാന്തങ്ങളും അവര്‍ക്ക് നല്‍കി.
44 : 34
إِنَّ هَـٰٓؤُلَآءِ لَيَقُولُونَ
ഇക്കൂട്ടരിതാ പറയുന്നു:
44 : 35
إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ
"നമുക്ക് ഈ ഒന്നാമത്തെ മരണമല്ലാതൊന്നുമില്ല. നാമിനി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയുമില്ല.
44 : 36
فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ
"അങ്ങനെ സംഭവിക്കുമെങ്കില്‍ ഞങ്ങളുടെ പൂര്‍വപിതാക്കളെയിങ്ങ് ഉയിര്‍ത്തെഴുന്നേല്‍പിച്ചുകൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍?"
44 : 37
أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ
ഇവരാണോ കൂടുതല്‍ വമ്പന്മാര്‍; അതോ തുബ്ബഇന്റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമോ? അവരെയൊക്കെ നാം നശിപ്പിച്ചു. കാരണം അവര്‍ കുറ്റവാളികളായിരുന്നു.
44 : 38
وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ
നാം ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും വെറും വിനോദത്തിനു വേണ്ടി സൃഷ്ടിച്ചതല്ല.
44 : 39
مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
തികഞ്ഞ യാഥാര്‍ഥ്യത്തോടെയല്ലാതെ നാമവയെ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഇവരിലേറെ പേരും ഇതൊന്നുമറിയുന്നില്ല.
44 : 40
إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ
ആ വിധിത്തീര്‍പ്പിന്റെ നാളിലാണ് അവരുടെയൊക്കെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാവുന്ന നിശ്ചിതസമയം.
44 : 41
يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ
അന്നാളില്‍ ഒരു കൂട്ടുകാരന്നും തന്റെ ഉറ്റവനെ ഒട്ടും ഉപകരിക്കുകയില്ല. ആര്‍ക്കും ഒരുവിധ സഹായവും ആരില്‍നിന്നും കിട്ടുകയുമില്ല.
44 : 42
إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ
അല്ലാഹു അനുഗ്രഹിച്ചവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ പ്രതാപിയാണ്; പരമദയാലുവും.
44 : 43
إِنَّ شَجَرَتَ ٱلزَّقُّومِ
നിശ്ചയമായും “സഖൂം” വൃക്ഷമാണ്;
44 : 44
طَعَامُ ٱلْأَثِيمِ
പാപികള്‍ക്കാഹാരം.
44 : 45
كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ
ഉരുകിയലോഹം പോലെയാണത്. വയറ്റില്‍ കിടന്ന് അത് തിളച്ചുമറിയും.
44 : 46
كَغَلْىِ ٱلْحَمِيمِ
ചുടുവെള്ളം തിളയ്ക്കുംപോലെ.
44 : 47
خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ
“നിങ്ങളവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്റെ മധ്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകൂ” എന്ന് കല്‍പനയുണ്ടാകും.
44 : 48
ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ
പിന്നെയവന്റെ തലക്കു മുകളില്‍ തിളച്ചവെള്ളം കൊണ്ടുപോയി ഒഴിക്കാനാവശ്യപ്പെടും.
44 : 49
ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ
"ഇത് ആസ്വദിച്ചുകൊള്ളുക. തീര്‍ച്ചയായും നീ ഏറെ പ്രതാപിയും ബഹുമാന്യനുമാണല്ലോ!
44 : 50
إِنَّ هَـٰذَا مَا كُنتُم بِهِۦ تَمْتَرُونَ
"നീ സംശയിച്ചുകൊണ്ടിരുന്ന അക്കാര്യമില്ലേ; അതു തന്നെയാണിത്; തീര്‍ച്ച."
44 : 51
إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ
എന്നാല്‍ ഭക്തിപുലര്‍ത്തിയവര്‍ ഭീതിയേതുമില്ലാത്ത ഒരിടത്തായിരിക്കും.
44 : 52
فِى جَنَّـٰتٍ وَعُيُونٍ
ആരാമങ്ങളിലും അരുവികളിലും!
44 : 53
يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَـٰبِلِينَ
അവര്‍ അഴകാര്‍ന്ന പട്ടിന്‍ വസ്ത്രവും കസവിന്‍ തുണിയും അണിയും. അവര്‍ അഭിമുഖമായാണിരിക്കുക.
44 : 54
كَذَٰلِكَ وَزَوَّجْنَـٰهُم بِحُورٍ عِينٍ
ഇതാണവരുടെ പ്രഭവാവസ്ഥ. വിശാലാക്ഷികളായ തരുണീമണികളെ നാമവര്‍ക്ക് ഇണകളായി കൊടുക്കും.
44 : 55
يَدْعُونَ فِيهَا بِكُلِّ فَـٰكِهَةٍ ءَامِنِينَ
അവരവിടെ സ്വസ്ഥതയോടെ പലവിധ പഴങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
44 : 56
لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ
ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടിവരില്ല. അല്ലാഹു അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിച്ചിരിക്കുന്നു.
44 : 57
فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
നിന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹമാണത്. അതു തന്നെയാണ് അതിമഹത്തായ വിജയം!
44 : 58
فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ
നിനക്കു നിന്റെ ഭാഷയില്‍ ഈ വേദപുസ്തകത്തെ നാം വളരെ ലളിതമാക്കിത്തന്നിരിക്കുന്നു. ജനം ചിന്തിച്ചറിയാന്‍.
44 : 59
فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ
അതിനാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നുണ്ട്.